കുസാറ്റിൽ എസ്.എഫ്.ഐയും ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരും തമ്മിൽ സംഘർഷം; ഹോസ്റ്റൽ മുറിക്ക് തീയിട്ടു

കുസാറ്റിൽ എസ്.എഫ്.ഐയും ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരും തമ്മിൽ സംഘർഷം; ഹോസ്റ്റൽ മുറിക്ക് തീയിട്ടു

കൊച്ചി: കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ എസ്.എഫ്.ഐ പ്രവർത്തകരും ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരും തമ്മിൽ സംഘർഷം. എസ്.എഫ്.ഐ ബോർഡ് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് സംഘർഷകര്‍ ഹോസ്റ്റർ മുറിക്ക് തീയിട്ടു. 

തീവച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. സംഘർഷത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കോളജിലുള്ളവരും പുറത്തുള്ളവരും ചേര്‍ന്നാണ് ആക്രമിച്ചതെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം, കുസാറ്റിലെ സമരത്തിനിടയില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മര്‍ദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ രംഗത്ത് വന്നിരുന്നു.

എറണാകുളം ജില്ലാ പ്രസിഡന്‍റ് പ്രജിത്തിനെതിരെയാണ് ജീവനക്കാരനായ എം. സോമൻ കളമശേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ നിന്ന് പിൻമാറാൻ ഭീഷണിപെടുത്തിയെന്നും സോമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ആരോപണം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് നിഷേധിച്ചു.

സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാൻ ശ്രമിച്ച തന്നെ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയിരുന്നതായും സോമൻ പറഞ്ഞു. പരാതിയില്‍ സോമന്‍റെ മൊഴിരേഖപെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചു.

എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്.എഫ്.ഐ വിശദീകരണം. മാര്‍ച്ചിനിടയിലുണ്ടായത് ചെറിയ ഉന്തും തള്ളും മാത്രമാണെന്നും പരിക്കേറ്റതെങ്ങനെയെന്ന് അറിയില്ലെന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്ത് വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.