ആലപ്പുഴയിൽ പക്ഷിപ്പനി; 20,000 താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴയിൽ പക്ഷിപ്പനി; 20,000 താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താറാവുകൾ കൂട്ടത്തോടെ ചത്തതിനു കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. ഹരിപ്പാട് ഒമ്പതാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ താറാവ് ഉൾപ്പടെ പക്ഷികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കാൻ കലക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിൽ തീരുമാനിച്ചു. ഏകദേശം 20,000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

കഴിഞ്ഞ ഞായറാഴ്ചയാണ് താറാവുകൾ ചത്തുതുടങ്ങിയത്. ഇതുവരെ 2000 ലധികം താറാവുകളാണ് ഹരിപ്പാട് വഴുതാനം പടശേഖരത്തിൽ രോഗംമൂലം ചത്തത്.

രോഗം കണ്ടെത്തിയ മേഖലകളില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. രോഗലക്ഷണങ്ങൾ ഉള്ള പക്ഷികളെ കൊന്ന് മറവു ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.