പത്തനംതിട്ട: പത്തനംതിട്ട വാഴക്കുന്നത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര പൊലീസിന്റെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട വാഴക്കുന്നത് വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു.
വാഴക്കുന്നത്തെ പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികൾക്കും മൂന്ന് ആൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
പാലത്തിൽ നിന്ന വിദ്യാർത്ഥികളെ കാറിലെത്തിയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച പരാതി. വിദ്യാര്‍ത്ഥികൾ പകര്‍ത്തിയ മൊബൈൽ ദൃശ്യങ്ങളിൽ നിന്നാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേര്‍ത്തതും.
അതേസമയം തങ്ങളെ അക്രമിച്ചെന്ന് കാണിച്ച് അനുപമയും ബന്ധുക്കളും നൽകിയ പരാതിയിൽ കോളേജ് വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.