ആലപ്പുഴ: സംസ്ഥാനത്ത് പടർന്നുപിടിച്ച പക്ഷിപ്പനിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല ഏഴംഗ സംഘത്തെ കേരളത്തിലേക്ക് വിന്യസിച്ചു. ഏവിയൻ ഇൻഫ്ലുവൻസ ബാധയെക്കുറിച്ച് വിശദമായി അന്വേഷിക്കുക മാത്രമല്ല, റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. പക്ഷിപ്പനി സംബന്ധിച്ച ശുപാർശകളും സംഘം സമർപ്പിക്കും.
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സംഘം.
ബാംഗ്ലൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുക.
അതേസമയം ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളില്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.