പ്രശസ്ത ഫ്രഞ്ച് 'ജെറ്റ്മാന്‍' വിന്‍സ് റെഫെറ്റ് ദുബായിൽ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു

 പ്രശസ്ത ഫ്രഞ്ച് 'ജെറ്റ്മാന്‍' വിന്‍സ് റെഫെറ്റ് ദുബായിൽ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു

ദുബായ്: പ്രശസ്ത ഫ്രഞ്ച് 'ജെറ്റ്മാന്‍' വിന്‍സ് റെഫെറ്റ് (36) ദുബായിൽ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച മരുഭൂമിയില്‍ പരിശീലന പറക്കലിനിടെ റെഫെറ്റ് അപകടത്തില്‍പ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുൻപ് ദുബായിലെ ജുമൈറ ബീച്ചില്‍നിന്ന് 1,800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിൻസിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. അപകടത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് ജെറ്റ്മാന്‍ ദുബായ് വക്താവ് അബ്ദുല്ല ബിന്‍ഹാബൂര്‍ എഎഫ്പിയോട് പറഞ്ഞു.

ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച്‌ നിലത്തുനിന്ന് വിക്ഷേപിച്ച്‌ ദുബായിൽ ആദ്യമായി മനുഷ്യപറക്കല്‍ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെറ്റ്മാന്‍ ദുബായ് കമ്പനിയുടെ ഭാഗമായി നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം 6,000 അടി ഉയരത്തില്‍ പറന്നത് ലോകശ്രദ്ധ നേടിയിരുന്നു. ജെറ്റ്മാന്‍ എന്നറിയപ്പെടുന്ന സ്വിസ് പൈലറ്റ് യെവ്സ് റോസിയാണ് വിമാനച്ചിറകുകളുടെ മാതൃകയിലുള്ള കൊച്ചുയന്ത്രസംവിധാനം നിര്‍മിച്ചത്. 2015 നവംബറില്‍ റോസിയും റെഫെറ്റും ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ പാം ജുമൈറയ്ക്കു മുകളിലൂടെ 4,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ മുകളില്‍ ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. മണിക്കൂറില്‍ 402 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. വിന്‍സ് റെഫെറ്റിന്റെ വിയോഗം തങ്ങള്‍ക്ക് സഹിക്കാനാവാത്ത ദു:ഖമാണെന്ന് ജെറ്റ്മാന്‍ ദുബായ് വക്താവ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.