തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ഇനി കാനായി കുഞ്ഞിരാമൻ ശംഖുമുഖത്ത് രൂപകൽപന ചെയ്ത സാഗരകന്യകയ്ക്ക്. ലോകത്തെ ഏറ്റവും വലിയ മല്‍സ്യകന്യക ശില്‍പമെന്ന റെക്കോർഡാണ് സാഗരകന്യക നേടിയത്.
പ്രതിഫലം വാങ്ങാതെയാണ് കാനായി ഈ സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ അപേക്ഷിക്കാതെ തന്നെ ഗിന്നസ് അധികൃതര്‍ ഏറ്റവും വലിയ സാഗര കന്യക ശില്‍പമെന്ന റെക്കോർഡിന്റെ സാക്ഷ്യപത്രവും സമ്മാനിച്ചു. 87 അടി നീളവും 25 അടി ഉയരവുമാണ് കോണ്‍ക്രീറ്റ് ശില്‍പത്തിനുള്ളത്.
അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് പറയുന്നു കാനായി കുഞ്ഞിരാമൻ. ലോക റെക്കോർഡിനർഹമായ ശിൽപ്പം കേരളത്തിൽ ശംഖുമുഖത്ത് തന്നെ നിർമ്മിക്കാനായതിൽ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ ലണ്ടനിൽ നിന്നാണെന്നും സാഗര കന്യകയ്ക്ക് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നും സെർട്ടിഫിക്കറ്റ് അയച്ചുതരുമെന്നും അറിയിച്ചു. അപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപ്പമാണ് സാഗരകന്യകയെന്ന് താൻ അറിയുന്നതെന്നും കാനായി.
നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.
1990 ല്‍ വിനോദസഞ്ചാര വകുപ്പാണ് കാനായിയെ ശില്‍പമൊരുക്കാന്‍ ചുമതലപ്പെടുത്തിയത്. 92 ല്‍ സാഗര കന്യക പൂര്‍ത്തിയായി. ശില്‍പം അശ്ലീലമെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഇടപെട്ട് ശില്‍പം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം ചരിത്രം.