തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ഇരുവരും നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
അമ്മയും അമ്മാവനും ചേർന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്. തുടർന്ന് കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി.
കൊലപാതകത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നും താൻ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നത്. എന്നാൽ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും പിന്നിൽ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം നിരന്തരം ആരോപിച്ചിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അമ്മയേയും അമ്മാവനേയും ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്.