കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

തിരുവനന്തപുരം: കേരളം പിറവി കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മലയാളികളെല്ലാം ഇന്ന് കേരളപ്പിറവി ആഘോഷത്തിലാണ്. ഇക്കാലമത്രയും സാംസ്‌കാരികവും സാമൂഹ്യപരവും വികസനപരവുമായ നേട്ടങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും ഈ ദിനം.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.

ഒരു വര്‍ഷം കേരളം നേരിട്ട പ്രയാസങ്ങളെ ഈ നാട് എങ്ങനെ മറികടന്നു എന്ന ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി. പലവിധവെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.

മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ ഒന്നിന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് 'കേരള'മുണ്ടാകുന്നത്. അതിന്റെ ഓര്‍മപുതുക്കലായി എല്ലാ നവംബര്‍ ഒന്നിനും മലയാളി കേരള പിറവി ആഘോഷിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.