'സേ നോ ടു ഡ്രഗ്‌സ്': ലഹരിക്കെതിരെ കേരളം മനുഷ്യ ചങ്ങല തീര്‍ത്തു; രണ്ടാം ഘട്ടം നവംബര്‍ 14 മുതല്‍

'സേ നോ ടു ഡ്രഗ്‌സ്': ലഹരിക്കെതിരെ കേരളം മനുഷ്യ ചങ്ങല തീര്‍ത്തു;  രണ്ടാം ഘട്ടം നവംബര്‍ 14 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ഥികള്‍. ലഹരി വിരുദ്ധ ശൃംഖ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തില്‍ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മുതല്‍ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറമേ സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ പെട്ടവര്‍ ചങ്ങലയില്‍ അണി ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും മനുഷ്യ ചങ്ങല തീര്‍ത്തു. പിന്നീട് ലഹരി വസ്തുക്കള്‍ കത്തിച്ചു കൊണ്ട് സേ നോ ടു ഡ്രഗ്‌സ് എന്ന പ്രഖ്യാപനവും നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ 'ലഹരിമുക്തി നാടിന് ശക്തി' എന്ന പ്രചരണ പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ സമാപനമായാണ് മനുഷ്യചങ്ങല ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി എം.ബി രാജേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ തിരുവനന്തപുരത്ത് ചങ്ങലയുടെ ഭാഗമായി. വിവിധ ജില്ലകളില്‍ മന്ത്രിമാരും  കളക്ടര്‍മാരും  ചങ്ങലയില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.