കൊച്ചി∙ സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നെന്ന് പരാതി. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഞാറയ്ക്കൽ പൊലീസിനെതിരെ പരാതി നൽകിയത്.
താനില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നെന്നും മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ടമായെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കത്തികുത്ത് കേസ് പ്രതിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ഞാറക്കൽ പൊലീസിന്റെ വിശദീകരണം. സ്വർണം എടുത്തെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഞാറക്കൽ പൊലീസ് പറഞ്ഞു.
സൈമൺ ബ്രിട്ടോയുടെ മരണത്തിനുശേഷം 2019 മുതൽ ഭാര്യ സീന ഭാസ്കറും മകളും ഡൽഹിയിലാണു താമസം. വടുതലയിലെ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയതെന്നാണു പരാതി.