കോട്ടയം: ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ ജര്‍മ്മനിക്ക് പുറപ്പെടും. യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് അദ്ദേഹത്തിന് ചികിത്സ. നാളെ പുലർച്ചെ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അദ്ദേഹം വേണ്ടിവന്നാൽ ശസ്ത്രക്രിയും കഴിഞ്ഞേ മടങ്ങിയെത്തു.
മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഒപ്പമുണ്ടാകും. മറ്റൊരു മകൾ അച്ചു ഉമ്മൻ വീസയ്ക്കായി ദുബായിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ആതുര രംഗത്ത് 312 വർഷത്തെ പാരമ്പര്യവുമുള്ള സ്ഥാപനമാണ് ചാരിറ്റി ക്ലിനിക്ക്. ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം കൂടിയാണിത്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായ ഇവിടെ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്.