ആറുവയസുകാരനെ മര്‍ദ്ദിച്ച സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

ആറുവയസുകാരനെ മര്‍ദ്ദിച്ച സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: തലശേരിയില്‍ ആറു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. തലശേരി ലോക്കല്‍ പൊലീസില്‍ നിന്നും മാറ്റിയ കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് എസിപി കെ.വി ബാബുവിനാണ്. കേസ് ഫയല്‍ അടിയന്തിരമായി കൈമാറാന്‍ തലശേരി എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി.

പ്രതിക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി ശക്തമായ നിയമ നടപടി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കുരുന്നിനെതിരായ അതിക്രമത്തില്‍ പ്രതിയെ വിട്ടയക്കാന്‍ സിപിഐഎം ഇടപെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിയെ രാത്രി വിട്ടയച്ചതിന് പിന്നില്‍ സിപിഐഎം ഉന്നത നേതാക്കളുടെ സമ്മര്‍ദമുണ്ടെന്ന് പി.കെ കൃഷ്ണ ദാസ് ആരോപിച്ചു.

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയെ ആദ്യം വിട്ടയച്ചതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഇടപെടലുണ്ടെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ആരോപിച്ചു. പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതില്‍ സിപിഐഎം മറുപടി പറയണം. പ്രതിയെ വിട്ടയയ്ക്കാനുള്ള തീരുമാനം പൊലീസ് സ്വയം എടുത്തതല്ല. ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും പൊലീസ് അലംഭാവം കാട്ടിയത് സമ്മര്‍ദത്തെത്തുടര്‍ന്നാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു.

ഇത്തരമൊരു ഗുരുതര കൃത്യം ചെയ്ത പ്രതിയെ സ്വമേധയ വെറുതെ വിടണമെങ്കില്‍ പൊലീസിന് എത്ര കഠിന ഹൃദയമാണെന്ന് ആലോചിച്ച് നോക്കണം. ഏതെങ്കിലും ഒരാള്‍ക്ക് ഇതിനെ ന്യായീകരിക്കാന്‍ തോന്നുമോയെന്നും സമ്മര്‍ദമാണ് പൊലീസിനെക്കൊണ്ട് അത് ചെയ്യിച്ചത്. തീര്‍ച്ചയായും സിപിഐഎം ഉന്നതര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.