തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനത്തിന് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. വ്യാജ ഒപ്പിട്ട് ലെറ്റര്‍പാഡിൽ സീലില്ലാത്ത കത്ത് തന്റേതെന്ന നിലയിൽ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക.
ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിനോ പരാതി നൽകാനാണ് ആലോചന. അതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകും.
തിരുവനന്തപുരം നഗരസഭയിൽ ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിൽ നൽകിയ കത്താണ് വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്. മേയറുടെ കത്തിനു ഒരാഴ്ച മുൻപ് എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍. അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.
ഇതോടെ വെട്ടിലായ മേയറും പാർട്ടിയും കത്ത് നിഷേധിച്ച് രംഗത്തെത്തി. നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. ഇങ്ങനൊരു കത്ത് കിട്ടിയിട്ടില്ലെന്നു ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.