കോളജിൽ വച്ച് പാരസെറ്റമോൾ നൽകി കൊല്ലാൻ ശ്രമിച്ചു; ഗ്രീഷ്‌മയുടെ വെളിപ്പെടുത്തൽ

കോളജിൽ വച്ച് പാരസെറ്റമോൾ നൽകി കൊല്ലാൻ ശ്രമിച്ചു; ഗ്രീഷ്‌മയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: നെയ്യൂരിലെ കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ  ശ്രമിച്ചിരുന്നതായി ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്‌മയുടെ വെളിപ്പെടുത്തൽ. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്‌മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

നെയ്യൂരിലെ കോളജിൽ ജ്യൂസ് ചാലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമായി ആയിരുന്നു. അൻപതിലധികം ഗുളികകൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറയുന്നു. 

പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ഗ്രീ‌ഷ്‌മ വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ  നൽകുമോയെന്നു പേടിച്ചു. അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഗ്രീഷ്‌മ വെളിപ്പെടുത്തിയിരുന്നു.

കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ ഗ്രീഷ്‌മ ഒക്‌ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും നേരത്തെ തയാറാക്കി വച്ചിരുന്ന കഷായം നൽകിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുൻപും ജൂസിൽ പലതവണ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ഗ്രീഷ്‌മ മൊഴി നൽകിയിരുന്നു. ഒക്‌ടോബർ  25നായിരുന്നു ഷാരോണിന്റെ മരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.