തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ പേരിൽ പ്രചരിച്ച കത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും കൂടുതൽ ജീവനക്കാരിൽ നിന്ന് മൊഴിയുമെടുക്കും.
തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.
അതേസമയം കത്തുമായി ബന്ധപ്പെട്ട് കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിലിൽ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.
കോർപ്പറേഷനിലെ വിനോദ്, ഗിരീഷ് എന്നീ ജീവനക്കാരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രചരിക്കുന്നത് പോലൊരു കത്ത് നൽകിയിട്ടില്ലെന്നാണ് ഇവർ നൽകിയ മൊഴി. ഇന്ന് കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ തീരുമാനം. ഹൈക്കോടതിയിൽ കേസ് വരുന്നതിന് മുമ്പ് വിജിലൻസും റിപ്പോർട്ട് നൽകും.