'പ്രതിഷേധത്തില്‍ പങ്കെടുത്തത് 25000 പേര്‍ മാത്രം; കേരളത്തിലെ ബാക്കി ജനം എനിക്കൊപ്പം': രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്ഗവര്‍ണര്‍

'പ്രതിഷേധത്തില്‍ പങ്കെടുത്തത് 25000 പേര്‍ മാത്രം; കേരളത്തിലെ ബാക്കി ജനം എനിക്കൊപ്പം': രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്ഗവര്‍ണര്‍

ന്യൂഡല്‍ഹി: എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ ഉപരോധത്തെ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 25,000 പേരാണ് പ്രതിഷേധിച്ചത്. ബാക്കിയുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗവര്‍ണര്‍ ഇന്നലെ ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. വിസിക്ക് സുരക്ഷ ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കത്തെഴുതിയതില്‍ തെറ്റില്ല. ഏത് പൗരനും സുരക്ഷ ആവശ്യപ്പെട്ട് പൊലീസിന് കത്തെഴുതാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കുനിര്‍ബന്ധിതമായി പോകേണ്ട സാഹചര്യമാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ളത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമുണ്ടാകണമെന്നും ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനിന്നത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രാജ്ഭവന്‍ മാര്‍ച്ചിലായിരുന്നു ജയരാജന്‍ പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹം പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നത്. എന്നാല്‍ കണ്ണൂരിലേക്കു മടങ്ങിയ ജയരാജന്‍ അവിടെയും പങ്കെടുത്തില്ല.

ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സാര്‍ഥം കുറച്ചുദിവസം ജയരാജന്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തിരുന്നു. നവംബര്‍ ആറിനാണ് അവധിയവസാനിച്ചത്. ഇതിനിടയില്‍ അഞ്ച്, ആറ് തീയതികളില്‍ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

എത്താത്തതിനെപ്പറ്റി പ്രതികരിക്കാന്‍ ഇ.പി. ജയരാജന്‍ ഫോണിലും ലഭ്യമായില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഒരുമാസംകൂടി അവധി വേണമെന്ന അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.