തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ കേരള പോലീസിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐപിഎസ് (ഇന്ത്യൻ പോലീസ് സർവീസ്) റാങ്ക് നൽകി ഉത്തരവിറങ്ങി. മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എൻ. അബ്ദുൾ റഷീദും ഐപിഎസ് ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നു.
ഏറെ വിവാദത്തിലായ പട്ടിക പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ഐപിഎസ് അനുവദിച്ച് ഉത്തരവിറങ്ങിയത്. നാലുപേരെ കള്ളക്കേസിൽ കുടുക്കിയ ജെ. കിഷോർ കുമാറിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഐപിഎസ് റാങ്ക് ലഭിക്കാൻ കേസ് അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കുറ്റാരോപിതനായ പോലീസുകാരന് ഐപിഎസ് നൽകിയതിനെതിരായി സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇത് കഴിഞ്ഞ മേയിൽ ഹൈക്കോടതി തള്ളി. തുടർന്നാണ് ഉദ്യോഗസ്ഥനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഐപിഎസ് ലഭിച്ചവർ: ഗോപകുമാർ കെ.എസ്., ബിജോയ് പി., സുനീഷ് കുമാർ ആർ, പ്രശാന്തൻ കാണി ബി.കെ., സാബു മാത്യു കെ.എം., സുദർശൻ കെ.എസ്., ഷാജി സുഗുണൻ, വിജയൻ കെ.വി., അജിഹ് വി., കിഷോർ കുമാർ ജെ., അബ്ദുൾ റഷീദ് എൻ., അജി വി.എസ്., ജയശങ്കർ ആർ., സന്ദീപ് വി.എം., സുനിൽകുമാർ വി., അജി കെ.കെ., രാജു എ.എസ്., ജോൺകുട്ടി കെ.എൽ., രാജേഷ് എൻ., റെജി ജേക്കബ്, കെ.ഇ. ബൈജു, ആർ. മഹേഷ്.
ജൂലൈ 27നാണ് ഐപിഎസിന് പരിഗണിക്കുന്നവരുടെ പട്ടിക യു.പി.എസ്.സി പുറത്തുവിട്ടത്. ഇതിൽ മാധ്യമപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അബ്ദുൽ റഷീദ് ഉൾപ്പെട്ടതോടെ പട്ടിക വിവാദമായിരുന്നു.