തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴും ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്തു നിന്നു നീക്കാനുള്ള ബിൽ കൊണ്ടുവരാൻ ഉറച്ചു തന്നെയാണ് സർക്കാർ. ഇത് സംബന്ധിച്ച ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ചേരും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ജനുവരിയിലേക്കും നീട്ടുന്ന വിധമാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. അടുത്ത മാസം അഞ്ചു മുതൽ ചേരുന്ന നിയമസഭാ സമ്മേളനം ജനുവരി ആദ്യ ആഴ്ച്ചവരെ നീണ്ടേക്കും.
14 സർവകലാശാലകളുടേയും ചാൻസിലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
അടുത്ത മാസം അഞ്ചുമുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഓർഡിനൻസിലേതിനു സമാനമായി ഗവർക്കു പകരം അക്കാദമിക് വിദഗ്ധരെ ചാൻസിലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ.