തിരുവനന്തപുരം: ഗവര്‍ണറെ സർവകലാശാല ചാൻസിലർ പദവിയിൽ നിന്ന് മാറ്റുന്നതുൾപ്പടെഉള്ള സുപ്രധാന ബില്ലുകൾക്കായി പ്രത്യേക നിയമസഭ ചേരുന്നതിന് ഗവർണരുടെ അംഗീകാരം. ഡിസംബർ അഞ്ചു മുതൽ സമ്മേളനം വിളിച്ചിചേർക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാർശയ്ക്കാണ് ഗവർണർ അംഗീകരം നൽകിയിരിക്കുന്നത്.
ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടർന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല. നിയമസഭ ബിൽ പാസാക്കിയാലും അത് നിയമമാകാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്, ബില്ലിൽ ഒപ്പിടുന്നത് വൈകിയാൽ നിയമനടപടികളുമായി സർക്കാൻ മുന്നോട്ടുപോകാം.
അതേസമയം പുറത്താക്കാതിരിക്കാൻ വിശദീകരണം ചോദിച്ച് വെറ്ററിനറി സർവകലാശാല വിസിക്ക് ഗവർണർ ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകില്ല. മറ്റു വിസിമാർക്ക് നോട്ടീസ് നൽകിയതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി തീരുമാനം വരട്ടെ എന്നാണ് ഗവർണറുടെ നിലപാട്. ഈ മാസം 30ന് ഹർജി ഹൈക്കോടതി പരിഗണിക്കും.