ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് ളാഹയ്ക്ക് സമീപം മറിഞ്ഞു. ബസിലുണ്ടായിരുന്ന 44 തീര്‍ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ  എട്ട് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം.

പതിനെട്ട് പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ബാക്കി ഉള്ളവര്‍ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സയിലാണ്. എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ ലഭ്യമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പൊലീസ് സ്പെഷല്‍ ഓഫീസര്‍ ഹേമലത തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.