മുസ്ലിം വിവാഹം: പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ നിയമം ബാധകമെന്ന് ഹൈക്കോടതി

മുസ്ലിം വിവാഹം: പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ നിയമം ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹം ചെയ്താൽ അതിൽ പോക്‌സോ നിയമം ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് മുസ്ലിം വിവാഹം ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ബംഗാൾ സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. തിരുവല്ല പൊലീസെടുത്ത കേസിലെ പ്രതിയാണ് ഹർജിക്കാരൻ. 

കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് കേസെടുത്തത്. മുസ്ലിം വ്യക്തി നിയമമനുസരിച്ച് 18 വയസിൽ താഴെയും വിവാഹങ്ങൾക്ക് സാധുതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബാലവിവാഹ നിരോധന നിയമം നിലവിൽവന്ന ശേഷം വ്യക്തിനിയമങ്ങൾ നിലനിൽക്കുമോ എന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുള്ളപ്പോൾ വ്യക്തിനിയമ പ്രകാരമുള്ള വിവാഹത്തിന്റെ സാധുതയും സംശയകരമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. ബാലവിവാഹം കുട്ടിയുടെ പൂർണവികാസത്തെ തടയുന്നതാണെന്നും കോടതി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.