കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ. സുനുവിനെ സസ്‌പെന്റ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണറാണ് ഉത്തരവിറക്കിയത്.
സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിന് ശേഷം തെളിവില്ലെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു.
സംഭവം വിവാദമായതോടെ, പിന്നാലെ അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നിർദേശം നല്കി. ആരോപണ വിധേയനായ വ്യക്തി സ്‌റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണിത്. എന്നാൽ, താൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മേലധികാരികൾ അനുവാദം തന്നതെന്നായിരുന്നു സി.ഐയുടെ വിശദീകരണം. ഇതിനിടെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്.