ചൈനയില്‍ ആറു മാസത്തിനിടെ ആദ്യ കോവിഡ് മരണം: നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു; സ്‌കൂളുകളും ഹോട്ടലുകളും അടച്ചു

ചൈനയില്‍ ആറു മാസത്തിനിടെ ആദ്യ കോവിഡ് മരണം: നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു; സ്‌കൂളുകളും ഹോട്ടലുകളും അടച്ചു

ബീജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആറു മാസത്തിനിടെ ഇതാദ്യമായി രാജ്യത്ത് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച എണ്‍പത്തേഴുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തുടര്‍ന്ന് തലസ്ഥാന നഗരമായ ബീജിങ്ങില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചായോംഗ് ജില്ലയിലാണ് കോവിഡ് വ്യാപനവും മരണവും ഉണ്ടായിരിക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായി ചായോങ്ങ് ജില്ലയിലെ സ്‌കൂളുകള്‍ ഓണ്‍ലൈനാക്കുകയും ഓഫീസുകളും ഭക്ഷണശാലകളും അടയ്ക്കുകയും ചെയ്തു. അനാവശ്യമായി പുറത്തുപോവരുതെന്ന് പ്രദേശവാസികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം.

കഴിഞ്ഞ ദിവസം 24,2435 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 621 പുതിയ കേസുകളാണ് ബീജിങില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ബീജിങ്ങിലെ 16 ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ അടച്ചിട്ടു.

ആഗോള മാനദണ്ഡമനുസരിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട വ്യാപനമല്ലെങ്കിലും കനത്ത ജാഗ്രത പാലിക്കാനാണ് ബീജിങ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. മേഖലയിലെ ഏറ്റവുമധികം ജനവാസമുള്ള ജില്ലയാണെന്നതും കടുത്ത നടപടി എടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.