കേപ്പ് കനാവറൽ: ഈ ദശാബ്ദത്തിനുള്ളിൽ മനുഷ്യർക്ക് കൂടുതൽ കാലം ചന്ദ്രനിൽ തങ്ങാൻ കഴിയുമെന്ന് നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഓറിയണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഹോവാര്‍ഡ് ഹു. ആർട്ടിമിസ് ദൗത്യങ്ങൾ ആഴത്തിലുള്ള ബഹിരാകാശ പരിതസ്ഥിതിയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിക്കാൻ ഗവേഷകരെ സഹായിക്കുന്ന സുസ്ഥിര പ്ലാറ്റ്‌ഫോമും ഗതാഗത സംവിധാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
1972 ലാണ് മനുഷ്യർ അവസാനമായി ചന്ദ്രനിൽ സഞ്ചരിച്ചത്. ഇപ്പോൾ വീണ്ടും ആളുകളെ ചന്ദ്രോപരിതലത്തിലേക്ക് അയയ്‌ക്കാൻ പോകുകയാണ്. അവർ അവിടെ ജീവിക്കുകയും പഠനം നടത്തുകയും ചെയ്യുമെന്ന് ഹു പറയുന്നു. 25.5 ദിവസത്തെ ആർട്ടിമിസ് ദൗത്യത്തിൽ ആറ് ദിവസം പിന്നിട്ടിരിക്കുന്നു. ഓറിയോൺ ചന്ദ്രനിലേക്കുള്ള പാതയിൽ തുടരുകയാണെന്നും അദ്ദേഹം ബിബിസിയോട് വ്യക്തമാക്കി.
ആർട്ടെമിസ് ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന വാഹനമാണ് ഓറിയോൺ. മനുഷ്യന്റെ ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്കും അതിവേഗം ഭൂമിയിലേക്ക് മടങ്ങാനും ശേഷിയുള്ള ഒരേയൊരു ബഹിരാകാശ പേടകം ഇതാണെന്ന് നാസ പറയുന്നു.
ഇന്ന് ഓറിയോൺ പേടകം ചന്ദ്രനിലൂടെ പറക്കും. ഓസ്‌ട്രേലിയൻ ഈസ്റ്റേൺ ഡേലൈറ്റ് സമയം അനുസരിച്ച് രാത്രി 11.57 ന് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 80 മൈൽ (129 കിലോമീറ്റർ) അടുത്തതായി റോക്കറ്റ് എത്തുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയൻ ഈസ്റ്റേൺ ഡേലൈറ്റ് സമയം അനുസരിച്ച് തിങ്കളാഴ്ച രാവിലെ 11:30 വരെ ഓറിയോൺ നിലവിൽ ചന്ദ്രനിൽ നിന്ന് 28,864 മൈൽ (46,452 കിലോമീറ്റർ) അകലെയാണ്. ദൗത്യത്തിനിടയിൽ, ആർട്ടിമിസ് ഭൂമിയിൽ നിന്ന് 2,80,000 മൈൽ (4,50,000 കിലോമീറ്റർ) ദൂരവും ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്ത് 40,000 മൈൽ (64,000 കിലോമീറ്റർ) സഞ്ചരിക്കും.
ആർട്ടെമിസ് ആദ്യ ദൗത്യത്തിലൂടെ ഓറിയോണിന്റെയും ബഹിരാകാശ വിക്ഷേപണ സംവിധാനത്തിന്റെയും പ്രകടനം വിലയിരുത്തമെന്നും ചന്ദ്രോപരിതലത്തിൽ മനുഷ്യനെ ഇറക്കുന്നത് ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്ക് വഴിയൊരുക്കുമെന്നും നാസ പറയുന്നു.
ഓസ്‌ട്രേലിയൻ ഈസ്റ്റേൺ ഡേലൈറ്റ് സമയം രാത്രി 11:25 മുതൽ 11:59 വരെ ചന്ദ്രന് പിന്നിലൂടെ കടന്നുപോകുമ്പോൾ ഓറിയോൺ ഭൂമിയുമായുള്ള ആശയവിനിമയം നഷ്‌ടപ്പെടും. ഇന്ന് രാവിലെ 11.30 (എഇഡിടി) വരെ ഓറിയോൺ ഭൂമിയിൽ നിന്ന് 2,33,613 മൈൽ (375,963 കിലോമീറ്റർ) സഞ്ചരിച്ചു. മണിക്കൂറിൽ 249 കിലോമീറ്റർ വേഗതത്തിലാണ് പേടകം സഞ്ചരിക്കുന്നത്.
ചൊവ്വയിലേക്കുള്ള ദൗത്യങ്ങളുടെ തയ്യാറെടുപ്പിനായി ചന്ദ്രനിൽ "സുസ്ഥിര സാന്നിധ്യം" സ്ഥാപിക്കുക എന്നതാണ് നാസയുടെ ദീർഘകാല പദ്ധതി. ചൊവ്വ ലക്ഷ്യംവെച്ചാണ് മുന്നോട്ട് നീങ്ങുന്നത്. അതൊരു വലിയ ചവിട്ടുപടിയാണെന്നും ഹു പറഞ്ഞു. 2024 ൽ അടുത്ത വിമാനത്തിൽ നാല് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനുചുറ്റും അയക്കാനും 2025 ൽ തന്നെ മനുഷ്യരെ അവിടെ ഇറക്കാനും നാസ പ്രതീക്ഷിക്കുന്നു.
അവസാനനിമിഷം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടുതവണ മുടങ്ങിയ നാസയുടെ ബഹിരാകാശ പേടകമായ ആർട്ടിമിസ് പ്രഥമ അൺക്രൂഡ് ദൗത്യത്തിന്റെ വിക്ഷേപണം നവംബർ 16നാണ് നടന്നത്. അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്.
ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസ് പുറപ്പെട്ടത് ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ് സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ്.
പുതിയ കാലഘട്ടത്തിന്റെ മെഗാറോക്കറ്റ് എന്നാണ് എസ്എൽഎസ് അറിയപ്പെടുന്നത്. അമേരിക്കയ്ക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ടിയുള്ള ദീർഘകാല ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിതെന്നും ഹു കൂട്ടിച്ചേർത്തു.