'കുപ്പായം തയ്പ്പിക്കാന്‍ നാല് വര്‍ഷം സമയമുണ്ട്'; മുരളീധരന് ചെന്നിത്തലയുടെ മറുപടി

'കുപ്പായം തയ്പ്പിക്കാന്‍ നാല് വര്‍ഷം സമയമുണ്ട്'; മുരളീധരന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വര്‍ഷം സമയമുണ്ടന്നും ഇപ്പോഴേ അതിന് ശ്രമിക്കേണ്ടതില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തരൂരിനെതിരായ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാകാമെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തന രീതിയുണ്ട്. എല്ലാവരും അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഒരു നേതാവിനെയും ഭയപ്പെടേണ്ടതില്ല. തരൂര്‍ അടക്കം എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നു വേണം പ്രവര്‍ത്തിക്കേണ്ടത്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. പരസ്യ പ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യവില വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ട്. സിപിഎമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യ നിര്‍മ്മാതാക്കള്‍ക്കാണന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.