കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തെക്കാണ് സ്റ്റേ.

ശ്രീറാമിനെതിരായ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. നരഹത്യകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്ന് കോടതി അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ശ്രീറാമിനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന മനപൂര്‍വമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി.

മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്‍ക്കുകയുള്ളു എന്നും തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. രണ്ടാം പ്രതി വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.