ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാകുക: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍

 ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാകുക: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍

പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാകുക എന്നതാണ് രാജ്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍. പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം പരിശോധിച്ച കിം, അമേരിക്കയുടെ ആണവ ഭീഷണികളെ ആണവായുധങ്ങള്‍ ഉപയോഗിച്ച് തന്നെ നേരിടുമെന്ന് പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉത്തര കൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ ലോക രാജ്യങ്ങളെ ആശങ്കയിലാക്കുന്ന വേളയാണ് കിമ്മിന്റെ ഈ പ്രസ്താവന.

ഉത്തര കൊറിയയുടെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തില്‍ ഉള്‍പ്പെട്ട ഡസന്‍ കണക്കിന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ അതിശയകരമായ നേട്ടമുണ്ടാക്കിയെന്നും കിം അഭിനന്ദിച്ചു.

'ആണവശക്തി വര്‍ധിപ്പിക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ആണവശേഷി സ്വന്തമാക്കുക എന്നതാണ് പരമമായ ലക്ഷ്യം' - കിം പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം എന്നാണ് ഹ്വാസോങ്-17നെ കിം വിശേഷിപ്പിച്ചത്.

പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റുള്ളവര്‍ എന്നിവരുമായി കിം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.