കൊച്ചി: ഞായറാഴ്ച രാവിലെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് താത്കാലികമായി പള്ളി പൂട്ടി. ഇനിയൊരു തീരുമാനം ഉണ്ടാകും വരെ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തു. ഞായറാഴ്ച രാവിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പണത്തിനെത്തിയ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വിമതവിഭാഗം തടഞ്ഞിരുന്നു.
മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുര്‍ബാന ഏകീകരണത്തെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ അങ്കണത്ത് സംഘടിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് എത്തിയതോടെ വിമത വിഭാഗം പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവര്‍ കൈയ്യടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പൊലീസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ബിഷപ്പിന് സുരക്ഷയൊരുക്കാൻ ഔദ്യോഗിക പക്ഷം പുറത്തെത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിൻമാറുകയായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.