പടരുന്ന ആശങ്കയായി ഇന്‍ഫ്ളുവന്‍സ; 26 ദിവസത്തിനിടെ 2.5 ലക്ഷം പേര്‍ക്ക് പനി

പടരുന്ന ആശങ്കയായി ഇന്‍ഫ്ളുവന്‍സ; 26 ദിവസത്തിനിടെ 2.5 ലക്ഷം പേര്‍ക്ക് പനി

തിരുവനന്തപുരം: കോവിഡിന് പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാക്കി ഇന്‍ഫ്ളുവന്‍സ പനി. കോവിഡിനെക്കാള്‍ കടുത്ത ചുമയും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും കാണിക്കുന്നതാണ് ഇന്‍ഫ്‌ലുവന്‍സ. കഴിഞ്ഞ 26 ദിവസങ്ങള്‍ക്കിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത്. 72,640 പേരും ഒരാഴ്ചയ്ക്കിടെയാണ് എത്തിയത്. മലപ്പുറത്തും കണ്ണൂരുമാണ് രോഗികള്‍ കൂടുതല്‍. ഇക്കൊല്ലം 14 പനി മരണങ്ങളും ഉണ്ടായി.

കോവിഡ് ബാധിച്ചവരിലാണ് ഇത് സങ്കീര്‍ണമാകുന്നത്. അവരുടെ ശ്വാസകോശത്തിന് ഇന്‍ഫ്‌ലുവന്‍സ വൈറസിനെ താങ്ങാനുള്ള ശേഷി കുറവാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇന്‍ഫ്‌ലുവന്‍സ വൈറസ് ബാധിക്കുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങള്‍.

ഇന്‍ഫ്‌ലുവന്‍സ എ,ബി വകഭേദങ്ങള്‍ കേരളത്തിലുണ്ട്. സാമ്പിളുകള്‍ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. അത് നെഗറ്റീവാണെങ്കില്‍ മറ്റു പരിശോധനകള്‍ നടത്താറില്ല. ജീവന് അപകടമില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനകളും നടത്തില്ല.

കൊവിഡ് കാരണം ശ്വാസകോശത്തിന് ചെറിയ തകരാറ് സംഭവിച്ചവര്‍ക്ക് പോലും ഇന്‍ഫ്‌ലുവന്‍സ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. ആള്‍ക്കൂട്ടത്തില്‍ മാസ്‌ക്ക് ഉപയോഗിച്ചാല്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് രക്ഷനേടാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു. പ്രായമായവര്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും സ്വീകരിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.