മയക്കുമരുന്നിനെതിരായ സര്‍ക്കാര്‍ നയം ഇരട്ടത്താപ്പ്: വിമര്‍ശനവുമായി 'കത്തോലിക്കാ സഭ'

മയക്കുമരുന്നിനെതിരായ സര്‍ക്കാര്‍ നയം ഇരട്ടത്താപ്പ്: വിമര്‍ശനവുമായി 'കത്തോലിക്കാ സഭ'

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ പൊള്ളത്തരങ്ങളെ വിമര്‍ശിച്ച് കത്തോലിക്കാ സഭ. മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് ഇരട്ടത്താപ്പാണെന്നാണ് തൃശൂര്‍ അതിരൂപതാ മുഖപത്രത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. മദ്യത്തിനെതിരെ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വില്‍പ്പന തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്.

മദ്യവും മയക്കുമരുന്നും നിര്‍ബാധം ഒഴുക്കാന്‍ അവസരമുണ്ടാക്കിയിട്ട് ഇപ്പോള്‍ സര്‍ക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

ഈ നാടിനെ മദ്യവും മയക്കുമരുന്നും നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഭാവി തലമുറ ഈ ചതിയില്‍ കുടുങ്ങി ഇല്ലാതാകുമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയത് കത്തോലിക്കാസഭയാണ്. സമൂഹം ഇന്ന് വലിയ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നതിന്റെ കാരണം കഴിഞ്ഞ 25 വര്‍ഷമായി കത്തോലിക്കാസഭ ലഹരിക്കെതിരെ നടത്തുന്ന സമരങ്ങള്‍ അവഗണിച്ചതാണെന്നും ലേഖനം പറയുന്നു.

കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലെത്തുന്നുണ്ടെന്ന വിവരം സര്‍ക്കാരും രാഷ്ട്രീയക്കാരും വൈകിയ വേളയിലാണ് തിരിച്ചറിഞ്ഞത്. ഇവയുടെ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണെന്നും സഭയുടെ മുഖപത്രം വിമര്‍ശിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.