സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍; ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍; ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം എന്നാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു.

പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനര്‍ വിന്യസിക്കും. ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് പതിനൊന്ന് യൂണിറ്റുകളെ ആയിരുന്നു.

അതേസമയം സില്‍വര്‍ലൈന്‍ മരവിപ്പിച്ച ഉത്തരവ് പഠിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുന്നൊരുക്കം നടത്തിയത് കാലതാമസം ഒഴിവാക്കാനാണെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പി.രാജീവ് വ്യക്തമാക്കി.

രണ്ട് മാസം മുമ്പ് കാലാവധി നീട്ടി കൊടുത്തതിന് പിന്നാലെയാണ് ഇത്രയും ഉദ്യോഗസ്ഥരെ മടക്കി വിളിച്ചത്. നേരത്തെ സാമൂഹികാഘാത പഠനത്തിന് വേണ്ടി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് മടക്കി വിളിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.

ഈ തീരുമാനം വന്ന് ആഴ്ചക്കുള്ളിലാണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നത്. എന്നാല്‍ സില്‍വര്‍ ലൈനില്‍ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.