കൊച്ചി: സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിൽ കുർബ്ബാന അർപ്പണത്തിനെത്തിയ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രുസ് താഴത്തിനെ തടയാനെത്തിയവർ വന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ചേർത്തല, കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന ടെമ്പോ ട്രാവലർ ഉൾപ്പടെ നാല്പതോളം വാഹനങ്ങളാണ് പള്ളി അങ്കണത്തിൽ പിടിച്ചിട്ടിരിക്കുന്നത്.
ഞായറാഴ്ച രാവിലെ കുർബ്ബാന ചൊല്ലുവാൻ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററെ വികാരിയായ ഫാദർ ആന്റണി നരികുളം ക്ഷണിച്ചതനുസരിച്ചാണ് മാർ ആൻഡ്രുസ് താഴത്ത് ബസലിക്കയിൽ എത്തിച്ചേർന്നത്. എന്നാൽ തലേദിവസം തന്നെ പള്ളിക്കുള്ളിൽ ഇരുനൂറോളം ആളുകൾ തമ്പടിച്ചിരുന്നു. ഇവർ പള്ളിയുടെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടുകയും മാർ ആൻഡ്രുസ് താഴത്തിനെതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്തു. അഡ്മിനിസ്ട്രേറ്ററെ അനുകൂലിക്കുന്ന ഇടവക വിശ്വാസികൾ ഇതിനെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കാൻ പരിശ്രമിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥ സംജാതമായി. കുർബ്ബാന അർപ്പിക്കാൻ നിൽക്കാതെ ആർച്ച് ബിഷപ്പ് തിരിച്ചുപോയതിനെത്തുടർന്ന് പോലീസ് പള്ളി പൂട്ടി താക്കോൽ കൈവശം വച്ചു.
ടെമ്പോ ട്രാവലർ പോലുള്ള വാഹനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാത്ത പള്ളി അങ്കണത്തിൽ ഇത്തരം വാഹനങ്ങൾ പ്രവേശിപ്പിക്കാൻ ആരാണ് അനുമതി കൊടുത്ത് എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു. മാർ ആൻഡ്രുസ് താഴത്തിന്റെ കുർബ്ബാന അർപ്പണം തടസ്സപ്പെടുത്തുന്നതിനായി പുറത്തുനിന്നും വിശ്വാസികളല്ലാത്തവരെയും പള്ളി അങ്കണത്തിൽ തലേദിവസം തന്നെ താമസിപ്പിച്ചിരുന്നുവെന്നും ഇവർ മാരകായുധങ്ങൾ സൂക്ഷിച്ചിരുന്നുവെന്നും ബസലിക്കാ ഇടവകാംഗമായ അഡ്വ. മത്തായി മുതിരേന്തി ആരോപിച്ചു.