വിഴിഞ്ഞത്ത് കേന്ദ്ര സേന: സ്വാഗതം ചെയ്ത് സിപിഎം; കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമമെന്ന് ലത്തീന്‍ അതിരൂപത

 വിഴിഞ്ഞത്ത് കേന്ദ്ര സേന: സ്വാഗതം ചെയ്ത് സിപിഎം; കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമമെന്ന് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷക്കായി കേന്ദ്ര സേന വരുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും കണ്ണുരുട്ടി പേടിപ്പിക്കാനാണ് ശ്രമമെന്നും ലത്തീന്‍ അതിരൂപത വിമര്‍ശിച്ചു.

അദാനിക്കായി ഏതറ്റം വരെയും സര്‍ക്കാര്‍ പോകുമെന്നതിന്റെ തെളിവാണ് കേന്ദ്ര സേനയെ വിളിക്കല്‍. സംസ്ഥാനത്ത് മുമ്പ് പല സന്ദര്‍ഭങ്ങളിലും കേന്ദ്ര സേനയെ വിളിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചവരാണ് സിപിഎം. ഇപ്പോള്‍ കേന്ദ്ര സേനയ്ക്ക് സ്വാഗതമോതുന്നത് സര്‍ക്കാറിന്റെ പിടിപ്പ് കേടാണെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ലത്തീന്‍ സഭ വ്യക്തമാക്കി.

എന്നാല്‍ കേന്ദ്ര സേന വരുന്നതിനെ സിപിഎം സ്വാഗതം ചെയ്തു. കേന്ദ്ര സേനയെ സര്‍ക്കാര്‍ പിന്തുണച്ചതോടെ വിഴിഞ്ഞം വിവാദം ഇനി പുതിയ തലങ്ങളിലേക്കാണ് നീങ്ങുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അവസാനം അദാനിയുടെ കേന്ദ്ര സേനയെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.

അതിനിടെ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നവരെ തീവ്രവാദികളാക്കുന്ന സര്‍ക്കാര്‍ മോദിക്ക് പഠിക്കുകയാണെന്ന് തീര ഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായി എ.ജെ വിജയന്‍ കുറ്റപ്പെടുത്തി. വിജയന്‍ അടക്കമുള്ള ഒന്‍പത് പേരാണ് സമരത്തിന്റെ ഗൂഢാലോചനക്ക് പിന്നിലെന്നായിരുന്നു സിപിഎം ആരോപണം.

വിജയനെതിരായ ആരോപണത്തില്‍ വിജയന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും തന്നെ വിവാദത്തിലേക്ക് വലിച്ചിടേണ്ടെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.