കോഴിക്കോട്: കോർപ്പറേഷൻ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മേയര്‍ ഭവനില്‍ പ്രതിഷേധിച്ച കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതു മുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കോര്പ്പറേഷന് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മേയര്‍ ഭവനില്‍ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധം. വീട്ടിനകത്ത് ബെഡ്റൂമില്‍ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവര്‍ത്തിയാണ് യുഡിഎഫ് കണ്‍സിലാര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാല്‍ കരുതിക്കൂട്ടി വന്നതാണെന്നും മേയര്‍ പറഞ്ഞു.
നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണം.
യുഡിഎഫ് ഉണ്ടെങ്കില്‍ അവരും വരണം. എല്‍ഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. പൂര്‍ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിങ് പൂര്‍ത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.