ത്രിദിന കെസിബിസി സമ്മേളനത്തിന് നാളെ തുടക്കം; വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

ത്രിദിന കെസിബിസി സമ്മേളനത്തിന് നാളെ തുടക്കം;  വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) സമ്മേളനം ആസ്ഥാന കാര്യാലയമായ എറണാകുളം പാലാരിവട്ടത്തുള്ള പിഒസിയില്‍ നാളെ ആരംഭിക്കും. ഏഴിന് സമാപിക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്  ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്നത്തെ സാഹചര്യത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. സി.ടി മാത്യു പ്രബന്ധം അവതരിപ്പിക്കും.

നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സമ്മേളനത്തില്‍ സജ്ജീവം എന്ന പേരില്‍ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കെസിബിസി സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനവും ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് ദാനവും നടക്കും.

പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിഴിഞ്ഞം സമരവും സര്‍ക്കാര്‍ നിലപാടും പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.