തിരുവനന്തപുരം: "ദൈവം ഉള്ളതു കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഈ വിജയം ദൈവത്തിന്റെ അനുഗ്രഹത്താൽ മാത്രം.." ജപമാല കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു അലൻ ഇത് പറയുമ്പോൾ, ദൈവത്തിൽ നിന്ന് അകന്ന് പോകുന്ന പുതു തലമുറയ്ക്കുള്ള തിരുത്തലിന്റെ സന്ദേശമായി മാറുകയായിരുന്നു ആ ഉറച്ച വാക്കുകൾ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂണിയർ ആൺകുട്ടികളുടെ 100 മീറ്റർ ഒട്ടത്തിൽ സ്വർണം നേടിയ ശേഷമായിരുന്നു മലപ്പുറം സ്വദേശിയായ അലൻ മാത്യു യേശുവിലുള്ള തന്റെ വിശ്വാസം ഉറക്കെ പറഞ്ഞത്. തനിക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത മറ്റൊരു വിദ്യാർത്ഥിയുമായി അതിശക്തമായ പോരാട്ടമായിരുന്നു അലൻ കാഴ്ചവച്ചത്. ആരാണെന്ന് ജയിച്ചതെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിയാത്ത വിധം ഇഞ്ചോടിഞ്ചുള്ള പോരാട്ടം.
തനിക്ക് അർഹതപ്പെട്ട വിജയം ഒപ്പം ഓടിയ മത്സരാർത്ഥിക്ക് ലഭിച്ചപ്പോൾ അവനു ലഭിച്ച വിജയത്തിൽ അലൻ ദൈവത്തിന് നന്ദി പറഞ്ഞു. വിധി കർത്താക്കൾക്ക് സംശയം തോന്നിയിടത്ത് വരയെ ആ വിജയാഹ്ലാദത്തിന് ആയുസുണ്ടായിരുന്നുള്ളു. മത്സരഫലം ഫോട്ടോ ഫിനിഷിങ് സംവിധാനത്തിന് വിധേയമാക്കിയപ്പോൾ വിജയം അലൻ മാത്യുവിന് ഒപ്പമായി.
ദൈവത്തിന്റെ ഇടപടലാണ് അർഹമായ വിജയം തന്നിലേക്ക് മടങ്ങി വരാൻ കാരണമെന്നാണ് അലൻ ഉറച്ച് വിശ്വസിക്കുന്നത്. മത്സരത്തിന് ശേഷം കഴുത്തിൽ കിടന്ന കൊന്ത ഊരി കൈകളിൽ മുറുക്കെ ഉയർത്തി പിടിച്ച് ഒരു നിമിഷം നിശബ്ദനായി നിന്നുകൊണ്ടാണ് അലൻ പ്രാർത്ഥിച്ചു.
"അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും കോച്ചിന്റെ കഷ്ടപ്പാടും എന്റെ കഠിനാധ്വാനവും ആണ് എന്നെ ഇന്ന് ഈ വിജയത്തിൽ എത്തിച്ചത്. എന്റെ കോച്ച് എനിക്കു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു... പാവം എന്റെ അമ്മ ഇപ്പോഴും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും... " കൊന്ത തിരികെ കഴുത്തിൽ അണിഞ്ഞുകൊണ്ട് അലൻ പറഞ്ഞു.
സമൂഹത്തിലെ ഒരു വിഭാഗം ദൈവശക്തിയെ വല്ലാതെ കളിയാക്കുമ്പോൾ മറുഭാഗത്ത് ദൈവവിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യം പുതു തലമുറയിൽ നിന്ന് ഉയർന്നു കേൾക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.