തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തള്ളി.
പി.എസ്.സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്താണ് അവതരിപ്പിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദേശിച്ച കത്തുകളും എം.ബി രാജേഷ് സഭയില്‍ വായിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18,000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പി.എസ്.സിക്ക് വിട്ടു. കോവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പി.എസ്.സി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദമത്രയുമുണ്ടാകുന്നത്. എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. താല്‍കാലിക നിയമങ്ങള്‍ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സര്‍ക്കാര്‍ ഇടപെടാറില്ല. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്.
അതെങ്ങനെ പിന്‍വാതില്‍ നിയമനമാകുകയെന്നും മന്ത്രി വിശദീകരിച്ചു. നിയമനം വിവാദമായപ്പോഴാണ് തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചിന് വിട്ടത്. അനധികൃത നിയമനം ഉണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചര്‍ച്ച വേണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഇതിന് മറുപടി നല്‍കിയ പ്രതിപക്ഷ പി.സി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേര്‍ തൊഴിലിന് കാത്ത് നില്‍ക്കുന്നതായി സഭയെ അറിയിച്ചു. പിന്‍വാതില്‍ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന് അദേഹം ചോദിച്ചു.
വ്യാജ കത്താണെന്ന് ആരോപണ വിധേയയായ മേയര്‍ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആള്‍ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡി.ആര്‍ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിന്‍വാതില്‍ സര്‍ക്കാരാണ്. പട്ടിപിടുത്തക്കാര്‍ മുതല്‍ യൂണിവേഴ്‌സിറ്റി വിസിമാര്‍ വരെ 'കത്തുമായെത്തി ' ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പിന്‍വാതില്‍ നിയമനത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് തുടര്‍ന്ന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.