വിഴിഞ്ഞത്ത് സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം; ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തോലേറ്റ്

വിഴിഞ്ഞത്ത് സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം; ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തോലേറ്റ്

കോട്ടയം : പ്രളയ കേരളത്തിന് താങ്ങായിരുന്ന തീരദേശവാസികളുടെ കണ്ണീരിന് ഉപ്പിന്റെ വിലപോലും നൽകാതെ അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാടിനെ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് ശക്തമായി അപലപിച്ചു. ​തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം സമരസമിതി ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുകയും അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകുകയും വേണം എന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തോലേറ്റിന്റെ ജി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

തീരദേശവാശികളുടെ പുനരധിവാസത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കി എത്രയും വേഗം അവരെ പുരധിവസിപ്പിക്കണം . അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് ഒഴിവാക്കണം.​ അതിരൂപതാ മെത്രാൻ ഡോ തോമസ് നെറ്റോ, മറ്റ് മുതിർന്ന വൈദികർ എന്നിവർക്കെതിരെ എടുത്ത കേസുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.​

പ്രവാസി അപ്പോസ്തോലേറ്റിന്റെ അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജി സി സി സെക്രട്ടറി രാജേഷ് ജോർജ് കൂത്രപ്പള്ളിൽ  പ്രമേയം അവതരിപ്പിച്ചു. ഷിനോയ് പുളിക്കൽ, ജോർജ് മീനത്തേക്കോണിൽ എന്നിവർ പിന്തുണച്ചു. പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് യോഗത്തിൽ സംസാരിച്ച ഫാ.ജിജോ മാറാട്ടുകളം, ജോ കാവാലം എന്നിവർ ആവശ്യപ്പെട്ടു. ജെയിൻ വർഗീസ് സ്വാഗതവും, ജിറ്റോ ജെയിംസ് കൃതജ്ഞതയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.