വിഴിഞ്ഞം സമരത്തെ ഈ നിലയില്‍ എത്തിച്ചത് സര്‍ക്കാരിന്റെ പരാജയം: അടയിന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ വിമര്‍ശനം

വിഴിഞ്ഞം സമരത്തെ ഈ നിലയില്‍ എത്തിച്ചത് സര്‍ക്കാരിന്റെ പരാജയം: അടയിന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ വിമര്‍ശനം

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ അടയിന്തര പ്രമേയ ചര്‍ച്ച പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ പരാജയമാണ് വിഴിഞ്ഞം സമരത്തെ ഈ നിലയില്‍ എത്തിച്ചതെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് എം. വിന്‍സെന്റ് ആരോപിച്ചു. സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിച്ചതും തീവ്രവാദ ബന്ധം ആരോപിച്ചതും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിന്‍സെന്റ് ചോദിച്ചു.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2019 ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണ്. ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

മാസങ്ങളായി മത്സ്യത്തൊഴിലാളി സമരം തുടരുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

'വിഴിഞ്ഞം തുറമുഖം കേരളത്തിന് ആവശ്യമാണ്. ഇത്തരമൊരു തുറമുഖം ഇന്ത്യയില്‍ തന്നെ ആദ്യമാണ്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം'- മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം പ്രശ്‌നത്തില്‍

വിഷയത്തില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രാവിലെ പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ സമര സമിതിയുമായി നടത്തിയ സമവായ ചര്‍ച്ചകളില്‍ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചര്‍ച്ച.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.