പ്യോങ്‌യാങ്: കെ-ഡ്രാമ എന്ന പേരില്‍ പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിച്ച കുറ്റത്തിന് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷ നല്‍കി. 16, 17 പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ ഭരണകൂടം വധിച്ചതെന്നാണ് റിപ്പോർട്ട്. ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പരിപാടികളും സിനിമകളും കാണുന്നതിന് ഉത്തരകൊറിയയില്‍ വിലക്കുണ്ട്.
ഒക്ടോബറിലാണ് ക്രൂരമായ സംഭവം നടന്നതെങ്കിലും ഏതാനും ദിവസം മുന്‍പാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. റ്യാങ്ങാങ് പ്രവിശ്യയിലെ സ്‌കൂളിലെ വിദ്യാർഥികളായ കുട്ടികള്‍ ദക്ഷിണകൊറിയന്‍, അമേരിക്കന്‍ ടിവി പരിപാടികള്‍ കണ്ടതായി ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരത്തിലെ വിമാനത്താവളത്തിലെ എയര്‍ഫീല്‍ഡില്‍ ജനക്കൂട്ടത്തിന് മുമ്പിലാണ് കുട്ടികളുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് ദ മിറർ റിപ്പോര്‍ട്ട്‌ചെയ്തത്. 'അതി ഹീന'മായ പ്രവൃത്തിയാണ് കുട്ടികള്‍ ചെയ്തതെന്നും അതിനാലാണ് നഗരവാസികളുടെ മുന്നില്‍വെച്ച് ശിക്ഷ നടപ്പാക്കിയതെന്നുമാണ് ഭരണകൂടത്തിന്റെ പ്രതികരണം.
രാജ്യത്ത് ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികളുടെ പ്രചാരം വര്‍ധിച്ചതോടെ 2020-ല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പരിപാടികള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള പരിപാടികള്‍ പെന്‍ഡ്രൈവുകള്‍ വഴി അനധികൃതമായി പകര്‍ത്തി രഹസ്യമായാണ് ജനങ്ങള്‍ കാണുന്നത്. പിടിക്കപ്പെട്ടാല്‍ പിഴയോ ജയില്‍ശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്.
മുൻപ് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ പിതാവും മുന്‍ രാഷ്ട്രത്തലവനുമായിരുന്ന കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികം പ്രമാണിച്ച് പതിനൊന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുഃഖാചരണവേളയില്‍ ചിരിക്കാനോ മദ്യപിക്കാനോ കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാനോ പൗരര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.