ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാകും അവതരിപ്പിക്കുന്നത്. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. 

ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണർ മുൻകൂർ അനുമതി നൽകിയിരുന്നു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണിത്.

അതേസമയം ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നതിനാൽ ശക്തമായ വാദപ്രതിവാദങ്ങൾ നടക്കാനാണ് സാധ്യത. ചർച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബിൽ 13 ന് പാസ്സാക്കാനാണ് സർക്കാർ നീക്കം. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ഓ‌ർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. സമാന നിലയിൽ ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ലെന്നാണ് റിപ്പോർട്ട്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.