കണ്ണൂര്‍ ഇരിട്ടിയില്‍ ജനജീവിതത്തിന് ഭീഷണിയായി കടുവ ഇറങ്ങി; തുരത്താനുള്ള ശ്രമം തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍ ഇരിട്ടിയില്‍ ജനജീവിതത്തിന് ഭീഷണിയായി കടുവ ഇറങ്ങി; തുരത്താനുള്ള ശ്രമം തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കണ്ണൂർ: ഇരിട്ടി മുണ്ടയം പറമ്പിൽ ആറ് ദിവസമായി ജനങ്ങളുടെ സ്വര്യജീവിതത്തിന് ഭീഷണിയായി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്താനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം തുടരുന്നു. അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലയിലെ ഒരു കുന്നിന്‍റെ മുകളിലാണ് കടുവയുളളത് എന്നാണ് വിലയിരുത്തല്‍. കടുവയെ പിടികൂടാതെ രാത്രി തന്നെ കാട്ടിലേക്ക് തുരത്താനാണ് വനം വകുപ്പിന്റെ നീക്കം. 

കോഴിക്കോട് നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇതിനു നേതൃത്വം നൽകുന്നത്. കടുവയുടെ ആക്രമണ ഭീഷണി കാരണം അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നൽകി. കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടച്ചു. രാത്രി ഈ പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

വിളമന, കുന്നോത്ത്, മുണ്ടയം പറമ്പ് പ്രദേശങ്ങളിൽ ആളുകൾ കടുവയെ കണ്ടതോടെ ഡിഎഫ്ഒ ഉൾപെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്. ആദ്യം അഭ്യുഹമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പലരും കടുവയെ കണ്ടതോടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

കാർ യാത്രക്കാരാണ് ആദ്യം കടുവയെ കണ്ടത്. റോഡ് മുറിച്ച് റബ്ബർ എസ്റ്റേറ്റിലേക്ക് കടക്കുന്നതായിരുന്നു ഇവർ കണ്ടത്. പിന്നീട് ലോറിയിൽ പോകുന്നവർ കടുവയെ കണ്ടു. വനം മന്ത്രി എ.കെ. ശശീന്ദ്രനെ ജനങ്ങള്‍ പരാതി അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ധാരാളം വീടുകളുണ്ട്. അതിനാൽ ഉടനെ കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.