മയങ്ങുന്ന കേരളം ഉണരണം: വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഇന്ന്

മയങ്ങുന്ന കേരളം ഉണരണം: വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണാതീതമായി വര്‍ധിച്ചു വരുന്ന മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇടുക്കിയിലെ പട്ടയ പ്രശ്‌നങ്ങളും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും.

സംസ്ഥാനത്ത് അടുത്തിടെയായി എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം പാളി എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സ്‌കൂളുകളിലും കോളജുകളിലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.

സ്‌കൂള്‍ വിദ്യാര്‍ഥികളെ പോലും ക്യാരിയര്‍മാരായി ഉപയോഗിച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത്. വിഷയം ഇന്ന് സഭയില്‍ കൊണ്ടു വന്ന് സര്‍ക്കാരിനെ സമ്മര്‍ദപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിനു പുറമേ കൃഷി, ഉന്നത വിദ്യാഭ്യാസം, തുറമുഖം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ചോദ്യങ്ങളും ചോദ്യോത്തര വേളയില്‍ ഉണ്ടാകും. പട്ടയ ഭൂമിയിലെ വീട് ഒഴികെയുള്ള കെട്ടിട നിര്‍മാണങ്ങളിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധ ക്ഷണിക്കലായും ഇന്ന് സഭയിലെത്തും. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ സമിതിയുടെ ഏഴാമത് റിപ്പോര്‍ട്ടും സഭ ഇന്ന് പരിഗണിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.