'ക്രിസ്തുമസ് എന്നത് മതപരമായ പേര്'; ക്രിസ്തുമസ് അവധിയുടെ പേരു മാറ്റാന്‍ നിര്‍ദേശവുമായി ലണ്ടനിലെ ബ്രൈറ്റണ്‍ സര്‍വകലാശാല; വ്യാപക വിമര്‍ശനം

'ക്രിസ്തുമസ് എന്നത് മതപരമായ പേര്'; ക്രിസ്തുമസ് അവധിയുടെ പേരു മാറ്റാന്‍ നിര്‍ദേശവുമായി ലണ്ടനിലെ ബ്രൈറ്റണ്‍ സര്‍വകലാശാല; വ്യാപക വിമര്‍ശനം

ലണ്ടന്‍: ലോകത്ത് ക്രൈസ്തവ വിശ്വാസത്തിനെതിരേ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മറ്റൊരു ഉദാഹരണം കൂടി. ലോകമെങ്ങും മതഭേദമന്യേ ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങുമ്പോള്‍ ലണ്ടനിലെ ബ്രൈറ്റണ്‍ യൂണിവേഴ്സിറ്റി വിചിത്രമായ കാരണം പറഞ്ഞ് ക്രിസ്തുമസ് അവധിയുടെ പേരു തന്നെ മാറ്റിയിരിക്കുകയാണ്.

അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും യൂണിവേഴ്‌സിറ്റി നല്‍കിയ നിര്‍ദേശങ്ങളിലാണ് അവധിക്കാലത്തിന്റെ പേരില്‍നിന്ന് ക്രിസ്തുമസ് എന്ന വാക്ക് ഒഴിവാക്കാന്‍ പറഞ്ഞിരിക്കുന്നത്. അതിനു പകരം വിന്റര്‍ ബ്രേക്ക് എന്നാണ് യൂണിവേഴ്‌സിറ്റി നല്‍കിയിരിക്കുന്ന പുതിയ പേര്. ക്രിസ്തുമസ് എന്ന വാക്ക് ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് പേരു മാറ്റുന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. അതേസമയം വിഷയം ചര്‍ച്ചയായാതോടെ നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്നാണ് സര്‍വകലാശാലാ വക്താവിന്റെ പ്രതികരണം. ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

വിദ്യാര്‍ത്ഥികളുടെ ക്രിസ്ത്യന്‍ നാമം എന്താണെന്ന് ചോദിക്കുന്നതില്‍നിന്നും ജീവനക്കാര്‍ക്കു വിലക്കുണ്ട്. അതിനു പകരം ആദ്യത്തെ പേര് എന്താണെന്നു ചോദിക്കാമെന്നാണ് അടുത്ത നിര്‍ദേശം.

വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സുരക്ഷിതത്വവും ആദരവും ഉറപ്പുവരുത്താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാഷ ഉപയോഗിക്കാന്‍ സ്റ്റാഫ് ശ്രമിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

ഇതര മതസ്ഥര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ പോലും പരമ്പരാഗതമായി ക്രിസ്തുമസ് അവധി എന്ന് ഉപയോഗിക്കുമ്പോള്‍ ക്രിസ്തുമതം ഔദ്യോഗിക മതമായ ബ്രിട്ടനിലെ ഏറെ പ്രശസ്തമായ സര്‍വകലാശാലയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ഏറെ ആശങ്കയോടെയാണ് വിശ്വാസികള്‍ കാണുന്നത്.

ആസൂത്രിതമായി ക്രിസ്തീയ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും എതിര്‍ക്കാനും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്ന് വിശ്വാസികളും സഭാ നേതൃത്വങ്ങളും ആശങ്കപ്പെടുന്നു. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാനെന്ന പേരില്‍ ലോകമെങ്ങും ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസം മാത്രമാണ് വെല്ലുവിളികള്‍ നേരിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.