റഷ്യൻ അധിനിവേശം: ഉക്രെയ്നിലേക്ക് അമേരിക്കയുടെ അതിനൂതനമായ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈലുകൾ അയയ്ക്കാൻ തീരുമാനം; പ്രഖ്യാപനം ഉടൻ

റഷ്യൻ അധിനിവേശം: ഉക്രെയ്നിലേക്ക് അമേരിക്കയുടെ അതിനൂതനമായ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈലുകൾ അയയ്ക്കാൻ തീരുമാനം; പ്രഖ്യാപനം ഉടൻ

വാഷിംഗ്ടൺ: റഷ്യൻ മിസൈലുകൾ പ്രതിരോധിക്കാൻ ഉക്രെയ്നിലേക്ക് പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈൽ ശേഖരം അയയ്ക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ പ്രഖ്യാപിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

റഷ്യൻ ആക്രമണങ്ങൾ മൂലം സാധാരണക്കാർ കൊല്ലപ്പെടുകയും രാജ്യം വലിയ രീതിയിൽ ഇരുട്ടിലാകുകയും ചെയ്യുന്നതിനാൽ ഉക്രെയ്ൻ കുറച്ചുകാലമായി അമേരിക്കയുടെ കൂടുതൽ വ്യോമ പ്രതിരോധ പിന്തുണ അഭ്യർത്ഥിക്കുന്നു.

മറ്റുള്ള ആയുധങ്ങളെ അപേക്ഷിച്ച് അമേരിക്കയുടെ ഈ അതിനൂതനമായ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് വളരെ കുറച്ച് മാത്രമാണ് നിർമ്മിക്കപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഉക്രെയ്നിലേക്ക് പരിമിതമായ രീതിയിൽ മാത്രമേ ഈ മിസൈൽ നൽകുകയുള്ളൂ. എന്നാൽ എത്ര പാട്രിയറ്റ് ബാറ്ററികൾ അയയ്ക്കും എന്നത് അമേരിക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജർമ്മനിയിലെ ഗ്രാഫെൻവോഹറിലെ അമേരിക്കൻ സൈനിക താവളത്തിൽ ഉക്രെനിയൻ സൈനികർക്ക് പാട്രിയറ്റ് മിസൈൽ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചതോടെ വരും ദിവസങ്ങളിൽ പ്രതിരോധ സംവിധാനം രാജ്യത്തേക്ക് അയയ്‌ക്കുമെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ തകർത്ത റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ വൻ നിരയെ പ്രതിരോധിക്കാൻ പാട്രിയറ്റ് സംവിധാനം ഉക്രെയ്നിനെ സഹായിക്കും.

ഉക്രെയ്നിലെ സായുധ സേനയുടെ ജനറൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖാർകിവ്, ഡൊണെറ്റ്‌സ്ക്, സപ്പോരിജിയ തുടങ്ങിയ മേഖലകളിൽ റഷ്യ ഒരു വ്യോമാക്രമണവും 11 മിസൈൽ ആക്രമണങ്ങളും നടത്തി. അവയിൽ മൂന്നെണ്ണം സാധാരണക്കാരുടെ താമസസ്ഥലങ്ങളിലാണ് പതിച്ചത്. ഒപ്പം ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളിൽ നിന്ന് 60 ലധികം ആക്രമണങ്ങൾ നടത്തിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാട്രിയറ്റ് വ്യോമ പ്രതിരോധ ശേഷി നേടുന്നത് ഉക്രെയ്നിനെ സംബന്ധിച്ചിടത്തോളം “വളരെ വളരെ പ്രധാനപ്പെട്ടതാണ്” എന്ന് വിരമിച്ച ആർമി ലെഫ്റ്റനന്റ് കേണൽ അലക്സാണ്ടർ വിൻഡ്മാൻ പറഞ്ഞു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഉക്രെയ്നിന്റെ ഊർജ്ജനിലയങ്ങൾ ഉൾപ്പെടെയുള്ള നിർണായക കെട്ടിടങ്ങളെ റഷ്യ പതിവായി ലക്ഷ്യമിടുകയാണ്. ശൈത്യകാലത്തിന്റെ മധ്യത്തിലും ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ രാജ്യത്ത് കഷ്ടപ്പെടുന്നത്.

അതേസമയം ഉക്രെയ്നിൽ പാട്രിയറ്റ് മിസൈൽ പ്രതിരോധം കൊണ്ട് സൃഷ്ടിക്കുന്നതിനെതിരെ നാറ്റോയ്ക്ക് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പ് നൽകി.

സമീപ മാസങ്ങളിൽ ഉക്രെയ്‌നിന് നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും നാസാമുകളും ഐറിസ്-ടി സംവിധാനങ്ങളും ഉൾപ്പെടെ വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ റഷ്യയെ പ്രതിരോധിക്കാൻ ഇനിയും കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണ്.

ഉക്രെയ്ൻ നഗരങ്ങളിലെയും പരിസരങ്ങളിലെയും വൈദ്യുതി വിതരണ കേന്ദ്രങ്ങളിലേക്ക് റഷ്യ തൊടുത്തുവിടുന്ന മിസൈലുകൾ പ്രതിരോധിക്കുന്നതിനൊപ്പം റഷ്യയുടെ വ്യോമസേന രാജ്യത്തിന് മേൽ മേധാവിത്വം നേടുന്നത് തടയാനും ഒരേസമയം ഉക്രെയ്നിന് കൂടുതൽ വ്യോമ പ്രതിരോധം ആവശ്യമുണ്ട്. ഇറാനിൽ നിന്ന് റഷ്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കൊണ്ടുവരുകയാണെങ്കിൽ, ഉക്രെനിയക്കാർക്ക് നേരിടേണ്ടിവരുന്ന വ്യത്യസ്ത വെല്ലുവിളികളെ നേരിടാനും പാട്രിയറ്റ് തികച്ചും പ്രാപ്തമായിരിക്കും.

അതിനിടെ ഇറാൻ റഷ്യയ്ക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ നൽകിയേക്കുമെന്ന പാശ്ചാത്യ ആശങ്കകളുമായി പാട്രിയറ്റ് ബാറ്ററികൾ വിതരണം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ തിങ്ക്-ടാങ്ക് റൂസിയിലെ മുതിർന്ന സഹപ്രവർത്തകൻ ജസ്റ്റിൻ ബ്രോങ്ക് പറയുന്നു.

ഉക്രെയ്നിലേക്കുള്ള പാട്രിയറ്റ് ബാറ്ററികളുടെ വിതരണം ഒരുപക്ഷേ പരിമിതമായിരിക്കും. ഈ സംവിധാനത്തിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട്, ഇത് ചെലവേറിയതാണ്, മാത്രമല്ല പ്രവർത്തിക്കാൻ കാര്യമായ പരിശീലനവും ആവശ്യമാണ്. പാട്രിയറ്റിന് വേണ്ടിയുള്ള ഉക്രെയ്നിന്റെ പ്രാരംഭ അഭ്യർത്ഥനകൾ അമേരിക്ക അവഗണിച്ചിരുന്നുവെങ്കിലും ഇറാൻ റഷ്യക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ നൽകുമെന്ന ഭീഷണി തീരുമാനങ്ങൾ വേഗത്തിലാക്കിയെന്ന് ജസ്റ്റിൻ ബ്രോങ്ക് വിശദീകരിച്ചു.

റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ ഉക്രെനിയൻ തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങൾ നടത്തികൊണ്ടിരിക്കെയാണ് പുതിയ വാർത്ത വന്നത്. ഒക്‌ടോബർ മുതൽ ഉക്രെനിയൻ ഊർജ നിലയങ്ങൾ റഷ്യ ആവർത്തിച്ച് ലക്ഷ്യമിടുകയാണ്. തുടർന്ന് മാസങ്ങളായി ഉക്രെയിൻ അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സഹായം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശത്തിനു ശേഷം 19.3 ബില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഉക്രെയ്‌നിന് നൽകിയിട്ടുണ്ട്.

എന്താണ് പാട്രിയറ്റ് മിസൈലുകൾ?

പാട്രിയറ്റ് അമേരിക്കയിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഓരോ മിസൈലിന്റെയും വില ഏകദേശം 3 മില്യൺ ഡോളർ ആണ്.

മികച്ച പ്രവർത്തന ക്ഷമത ഉള്ളതിനാൽ ലോകമെമ്പാടുമുള്ള സഖ്യകക്ഷികൾ പാട്രിയറ്റ് ലഭ്യമാക്കുന്നതിനായി മത്സരിക്കാറുണ്ട്. ഈ സംവിധാനങ്ങൾ 1980 കളിൽ ഉപയോഗത്തിൽ വന്നതിനുശേഷം ഒരു ഡസനിലധികം രാജ്യങ്ങൾ വാങ്ങിയിട്ടുണ്ട്. കൂടാതെ പസഫിക്കിലെയും യൂറോപ്പിലെയും അമേരിക്കൻ സഖ്യകക്ഷികളും സൗദി അറേബ്യയും ഇത് ഉപയോഗിക്കുന്നു.

ബാറ്ററിയിൽ മിസൈൽ ലോഞ്ചർ, റഡാർ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, മിസൈലിന്റെ പ്രവർത്തങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വാഹനം എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല ഇത് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു വലിയ ടീം ആവശ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.