കാലിഫോർണിയ: ലോകത്തെ ജലസ്രോതസുകളുടെ ആകാശചിത്രം പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹമയച്ച് നാസ. അമേരിക്കയും ഫ്രാൻസും സഹകരിച്ചു വിക്ഷേപിച്ച ഉപഗ്രഹം വഴി ലോകത്തിലെ ഏതാണ്ടെല്ലാ സമുദ്രങ്ങളുടെയും നദികളുടെയും തടാകങ്ങളുടെയും ആകാശചിത്രം എടുക്കാൻ ഇതിന് കഴിയുമെന്നാണ് നാസ അവകാശപ്പെടുന്നത്. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനാകുമെന്നും നാസ പറയുന്നു.
കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് വിജയകരമായി ഉപഗ്രഹം വിക്ഷേപിക്കാൻ കഴിഞ്ഞതായി നാസ വ്യക്തമാക്കി. സ്പേസ് എക്സ് ഫാൽകൺ 9 റോക്കറ്റിലാണ് ഉപഗ്രഹം അയച്ചത്.
കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും വരൾച്ചയും തീരദേശ മണ്ണൊലിപ്പും ശക്തമായ ഇക്കാലത്ത് ഇത്തരമൊരു ഉപഗ്രഹം അത്യാവശ്യമാണെന്ന് നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ ബെഞ്ചമിൻ ഹാംലിംഗ്ടൺ പറഞ്ഞു.
വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിക്കാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നതാണ് സർഫസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപോഗ്രഫി (സ്വോട്ട്) എന്ന ഉപഗ്രഹം. സമുദ്രനിരപ്പ് ഉയരുന്നത് മുന്നറിയിപ്പ് നൽകാൻ കഴിയുന്നത് സുനാമി സന്ദർഭങ്ങളിൽ ഉപകാരപ്പെടും.