'പാകിസ്ഥാന് ആറ്റം ബോംബുണ്ടെന്ന കാര്യം മറക്കരുത്': ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണി മുഴക്കി പാക് മന്ത്രി

 'പാകിസ്ഥാന് ആറ്റം ബോംബുണ്ടെന്ന കാര്യം മറക്കരുത്': ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണി മുഴക്കി പാക് മന്ത്രി

ഇസ്ലമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പ്രസ്താവനകളില്‍ ശക്തമായ പ്രതികരണമറിയിച്ചതിന് പിന്നാലെയാണ് ഭീഷണി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാറിയാണ് ഭീഷണി മുഴക്കിയത്.

ബോല്‍ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പാകിസ്ഥാന് ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ ഒരിക്കലും മറക്കരുത് എന്നായിരുന്നു അവരുടെ പ്രസ്താവന. ഞങ്ങളുടെ ആണവായുധ ശേഷി എപ്പോഴും നിശബ്ദമായിരിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്നും പിന്മാറില്ലെന്ന് അവര്‍ പറഞ്ഞു. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിമര്‍ശനത്തിന് മറുപടിയായുള്ള ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന നേരത്തെ വിവാദത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്നാണ് ബിലാവല്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇന്ത്യയില്‍ നിന്നുണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.