സാൻഫ്രാൻസിസ്കോ: ശതകോടീശ്വരനായ ഇലോൺ മസ്കിന് ഇപ്പോൾ മോശം സമയമാണെന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് വാർത്തകൾ. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിന്റെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ നഷ്ടം ടെസ്‌ല ഇങ്ക് ഓഹരികൾ ഇന്നലെ നേരിട്ടു. ഇതോടെ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ആസ്തി 7.7 ബില്യൺ ഡോളർ കുറഞ്ഞു.
ഡിസംബർ 13-നാണ് ഏറ്റവും വലിയ സമ്പന്നനെന്ന ലോക പദവി മാസ്കിന് നഷ്ടമായത്. വ്യവസായി ബെർണാഡ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മസ്‌കിന്റെ ഈ വർഷത്തെ ആകെ നഷ്ടം 122.6 ബില്യൺ ഡോളറാണെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക പറയുന്നു.
ടെസ്‌ല ഓഹരികളിൽ നിന്നും പ്രധാന വരുമാനമുണ്ടാക്കുന്ന മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനായി വമ്പൻ തുക ചെലവഴിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ മസ്‌ക് വൻതോതിൽ നിക്ഷേപം നടത്തി. ഇതിനായി അദ്ദേഹം 44 ബില്യൺ ഡോളറാണ് നൽകിയത്. ടെസ്‌ല ഷെയർഹോൾഡർമാർ മസ്‌കിന്റെ ട്വിറ്ററിലെ ഇടപെടലിൽ കൂടുതൽ ആശങ്ക പ്രകടിപ്പിച്ചു, ഇതും മസ്കിന് തിരിച്ചടിയായി.
ഇതിനിടെ, സോഷ്യൽ പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത് നിന്ന് താൻ ഒഴിയണമോ എന്ന് വോട്ടുചെയ്യാൻ ഉപയോക്താക്കളോട് അഭ്യർത്ഥിച്ച് ഇലോൺ മസ്‌ക് ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് നടത്തി. പ്രതികരിച്ച 17.5 ദശലക്ഷത്തിൽ 58% പേരും അതെ എന്ന ഉത്തരമാണ് നൽകിയത്.