യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സൗരോർജ്ജ പാർക്ക് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലോകത്തെ തന്നെ എറ്റവും വലിയ സിംഗിള്‍ സൈറ്റ് സൗരോർജ്ജ പദ്ധതിയാണ് ഇത്. സന്ദർശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. അടുത്ത 30 വർഷത്തിനുളളില്‍ 75 ശതമാനം ശുദ്ധമായ ഊർജ്ജമാണ് ലക്ഷ്യമെന്നും സന്ദർശനശേഷമുളള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
5000 മെഗാവാട്ട് ശുദ്ധവൈദ്യുതിയുത്പാദനമെന്ന ലക്ഷ്യത്തോടെയാണ് സൗരോർജ്ജ പാർക്കിന്‍റെ നാലാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നത്. 50 ബില്ല്യണ്‍ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നാലാം ഘട്ട വികസനത്തിന് 15 ബില്ല്യണ്‍ ദിർഹമാണ് ചെലവ്. ലോകത്തുതന്നെ സൗരോർജ പദ്ധതിക്കുവേണ്ടിയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. ദുബായിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികൂടിയാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവഴി 270,000 വീടുകൾക്ക് വൈദ്യുതി ലഭിക്കും.