സാന്‍ഹോസെ: കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയിലെ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിലുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി 7:54ന് സാന്‍ ഹോസെയിലെ പ്രൊട്ടസ്റ്റന്‍റ് ആരാധനാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.
ഏതാനും പേര്‍ക്കു കുത്തേറ്റുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും സാന്‍ഹോസെ പോലീസും മേയര്‍ സാം ലിക്കാര്‍ഡോയും പറഞ്ഞു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ആക്രമണ സമയത്ത് ശുശ്രൂഷകള്‍ ഒന്നും നടക്കുന്നില്ലായിരിന്നു. തണുപ്പുകാലത്ത് ഭവന രഹിതർ തണുപ്പിനെ അതിജീവിക്കാന്‍ വേണ്ടി പള്ളി ആശ്രയകേന്ദ്രമാക്കിയവരാണ് അക്രമത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. ഓരോ ഇരയ്ക്കും കുറഞ്ഞത് ഒരു കുത്തു വീതം ഏറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ ഒരു പുരുഷന്‍ മരിച്ചിരുന്നു. പിന്നീട് ഒരു സ്ത്രീ ആശുപത്രിയിൽ വെച്ച് മരിച്ചു. പുരുഷന്മാരായ മറ്റ് മൂന്നു പേര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.